ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ ജനീഷ് തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെ അദ്ദേഹം തുടരും. പിന്നീട് പുനഃസംഘടനയോ, തെരഞ്ഞെടുപ്പോയെന്നത് ദേശീയ നേതൃത്വം തീരുമാനിക്കും. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെത്തുമോയെന്ന് സംശയം ഉയർന്നിരുന്നു. അതിനിടെയാണ് കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ തുടരട്ടെയെന്ന് നേതൃത്വം തീരുമാനിച്ചത്.
അതേസമയം, കെപിസിസി അധ്യക്ഷ പ്രഖ്യാപനം നീളുകയാണ്. പഞ്ചാബിലെ പ്രശ്ന പരിഹാരത്തിന് ശേഷമായിരിക്കും അധ്യക്ഷനെ തീരുമാനിക്കുക. അധ്യക്ഷനാരെന്നതിൽ ഇനിയും ഒറ്റപ്പേരിലേക്കെത്തിയിട്ടില്ല. പാർലമെൻ്റ് സമ്മേളത്തിന് ശേഷം സംഘടന ചർച്ചകളിലേക്ക് നേതൃത്വം കടക്കുമെന്നാണ് വിവരം. കേരളത്തിലെ നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും. മന്ത്രിയായ സണ്ണി ജോസഫ് തന്നെയാണ് അധ്യക്ഷ പദവിയിൽ തുടരുന്നത്. പുതിയ അധ്യക്ഷൻ എത്താത്തിനാൽ പാർട്ടിയും സർക്കാറും തമ്മിൽ ഏകോപനമില്ലെന്നും ആരോപണമുയർന്നിരുന്നു.
