കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. ജോലി ചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു.
ഈ സമയത്ത് വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് സരിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
