കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. അതേസമയം പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം മെയ് 6ന് ശേഷമാകും നടപ്പിലാക്കുകയെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്. ഇന്ന് തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി.
സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നായിരുന്നു സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാരിനോട് അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ആറുമാസം മുമ്പാണ് ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു. വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പ്രതിഷേധക്കാർ പറഞ്ഞത്.
