ദ്വാരക: പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 24ൽ ഡൽഹി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്സിനുള്ളിലെ കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം 7 അടി താഴ്ചയുള്ള കുളത്തിൽ കുട്ടികൾ മുങ്ങിപ്പോവുകയായിരുന്നു.
അഗ്നിശമന സേനയുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രവി ജയ്‌സ്വാൾ (8), വീർ ജയ്‌സ്വാൾ (11), ഹർഷ് (11) എന്നിവരാണ് മരിച്ചത്.. ഇതിൽ രവിയും വീറും സഹോദരങ്ങളാണ്. ഇവർ ഗോയ്ല ഡയറി ഭാഗത്ത് താമസിക്കുന്നവരാണെന്നും ബുധനാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനോ നീന്താനോ ആയി വെള്ളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകടമെന്നാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സ് പരിസരം വേലികെട്ടി തിരിച്ചിരുന്നു. പിന്നെ എങ്ങനെയാണ് കുട്ടികൾ ഇതിനുള്ളിൽ കടന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മരത്തിൽ കയറിയോ മറ്റോ കുട്ടികൾ ഉള്ളിലേക്ക് കടന്നതാകാം എന്നാണ് സംശയം. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും കുട്ടികൾ ഉള്ളിൽ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് ഒരു അപകടമരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
