ഭോപ്പാൽ: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയും കുഞ്ഞും ഒരുമിച്ചുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്നാണ് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്.
വ്യാഴാഴ്ച്ചയാണ് നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിൽ നാൽപതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അമിത ഭാരമാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് മുന്നറിയിപ്പും മുഖവിലയ്ക്ക് എടുത്തിരുന്നില്ല എന്നും അധികാരികള്‍ വ്യക്തമാക്കി.
