പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന 45 കാരി മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. അങ്കണവാടി ജീവനക്കാരിയായിരുന്നു ഇവർ. പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മെയില്‍ 2 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ‘ബ്രേക്ക്‌ബോണ് ഫീവര്‍’ എന്നും ഇത് അറിയപ്പെടുന്നു.

ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയര്‍ന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ഥിയിൽ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അത് അയാളുടെ രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.കഠിനമായ തലവേദന, കണ്ണുകളുടെ പിന്നില്‍ വേദന, സന്ധികളുടെയും പേശികളുടെയും വേദന, ക്ഷീണം, ചര്‍മത്തിലെ ചുവന്ന പാടുകള്‍, വയറ് വേദന, ഛര്‍ദ്ദി, പെട്ടെന്നുള്ള ഉയര്‍ന്ന പനി (104°Fല്‍ കൂടുതല്‍) എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.അതേസമയം കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് മരിച്ച മധ്യവയസ്‌കയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത(54) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ആറുപേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. ഇന്നലെ സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ മാത്രം 140 പേര്‍ക്ക് ഷിഗെല്ല ബാധിച്ചുവെന്നാണ് കണക്ക്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം എറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (42),വയനാട് (19), തൃശൂര്‍ (12), ആലപ്പുഴ (3), മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9). ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *