വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ നടപടി അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് മേലുള്ള ഭാരവും പണപ്പെരുപ്പവും വർദ്ധിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടയാകും. അതേസമയം തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിന്റേത് സാധാരണക്കാർക്കെതിതിരായ സമീപനമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില വിലവർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നീക്കം. വോട്ടെണ്ണൽ പൂർത്തിയായി കഴിഞ്ഞാൽ വില കേന്ദ്രം കുത്തനെ ഉയർത്തിയേക്കും. അതേസമയം വിമാന ഇന്ധന പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.
