കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയം അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ബസ് യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം ശക്തമാക്കിയതിനെത്തുടർന്ന് അറസ്റ്റ് നടത്തുകയായിരുന്നു. പ്രതികളിൽ നിന്ന് കവർച്ച ചെയ്തതായി കരുതുന്ന 333 കുവൈത്തി ദിനാർ പോലീസ് കണ്ടെടുത്തു.
പ്രതികളെ തുടർനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷാ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും സംശയാസ്പദമായ കാര്യങ്ങൾ 112 എന്ന എമർജൻസി നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥക്കുകയും ചെയ്തു.
