തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചുവെന്നും ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മെയ് 6 വരെ പെരുമാറ്റചട്ടം ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം.
അതേസമയം തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എട്ടരയ്ക്ക് ശേഷമായിരിക്കും ഇവിഎം എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീർത്ത ശേഷം മാത്രമായിരിക്കും എണ്ണൽ പൂർത്തിയാക്കുക. സ്ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി ഇല്ല. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
