തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ ഉമ്മൻചാണ്ടിയേപ്പോലുള്ള സമുന്നതരായ നേതാക്കളെ തെരുവിൽ അലക്കുന്നതിനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡം ഫ്ലക്സുകളോ വൈകാരികതയോ അല്ല. പാർട്ടിയുടെ അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. എഐസിസി തീരുമാനങ്ങൾ വരുന്നതിനു മുമ്പേ ഇത്തരം തെരുവിലെ പ്രതിഷേധങ്ങൾ ശരിയല്ല. എഐസി തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ടി. സിദ്ധിഖ് പറഞ്ഞു. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫുമെല്ലാം സമുന്നതരായ നേതാക്കളാണ്. പാർട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചവരാണ്. അവരെ ഒറ്റ തിരിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുക എന്ന് പറയുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്, സിദ്ദിഖ് പറഞ്ഞു.
നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളാണ് കെ.സി. വേണുഗോപാൽ. മോദിയുടെ കണ്ണിലെ കരടാണ് അദ്ദേഹം. ജനാധിപത്യ ധ്വംസനത്തിനെതിരെ അതിശക്തമായി പോരാടുന്ന ആളാണ്. അവരെയൊക്കെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
