കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കലാപം. സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രംഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി.
ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത പ്രതികരിച്ചു. അഴിമതി നിറഞ്ഞ സർക്കാരിന് കിട്ടിയ അർഹിക്കുന്ന ജനവിധിയാണിതെന്ന് മുൻ മന്ത്രി മനോജ് തിവാരി കുറ്റപ്പെടുത്തി.
മുതിർന്ന നേതാവ് കൃഷ്ണേന്ദു നാരായൺ, കൊൽക്കത്ത ഡെപ്യൂട്ടി മേയർ അതിൻ ഘോഷ്, സ്ഥാനാർഥിയായിരുന്ന രത്ന ഘോഷ് എന്നിവരും അഭിഷേക് ബാനർജിയുടെ രീതി തോൽവിക്ക് കാരണം എന്നാരോപിച്ച് രംഗത്തെത്തി.
നിർണായക സമയത്ത് നേതൃത്വവുമായി ബന്ധപ്പെടാൻ നേതാക്കൾക്ക് ആയില്ലെന്നും വിമർശനം ഉയർന്നു. എന്നാൽ വ്യക്തിപരമായ പ്രസ്താവനകൾ പാർട്ടിയുടേത് അല്ലെന്ന് പറഞ്ഞു തള്ളുകയാണ് തൃണമൂൽ.
സുവേന്ദു അധികാരിയാണ് ബംഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പശ്ചിമബംഗാളിലെ ബിജെപിയുടെ പോരാട്ട വീര്യത്തിന്റെ പര്യായമാണ് സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ മമത പാർട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂൽ കോൺഗ്രസ് വിട്ടത്. ടിഎംസിയുടെ എല്ലാ കളികളും അറിയാവുന്ന, മമതയുടെ ബദ്ധവൈരിയായ സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ ബംഗാൾ ഇനി സാക്ഷിയാകാൻ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങൾക്കായിരിക്കും.
