തൃശ്ശൂർ: പി ജയരാജൻ്റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം വിവാദമാക്കി ബിജെപി. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പി ജയരാജൻ എത്തിയത്. പുസ്തകം എഴുതാൻ വേണ്ടി പല ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും സന്ദർശിക്കാറുണ്ടെന്ന് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
കോടതിയിൽ പോകും വഴി യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നെന്നും അതിനാലാണ് നേരിട്ട് പോയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. ഇതൊന്നും ഭക്തിപ്രകടനം അല്ല. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസിലാക്കുകയാണ് ലക്ഷ്യം. ക്ഷേത്രത്തിൽ കയറി ദർശനം നടത്തിയില്ല. ആളുകൾ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . താൻ ഭക്തനായി എന്നു ക്തനായി എന്നു പറയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
“സനാതനികളുടെ ഹിന്ദുത്വ വഴികൾ “
എന്ന പുസ്തകത്തിന്റെ രചനയിലാണ് ഞാൻ ഇപ്പോൾ. ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്.
കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു.
കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ അല്ല. അവയ്ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ട്. നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവ.
വി. ടി. ഇന്ദുചൂഡൻ കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ Secret Chamber എന്നതാണ്. ആ “രഹസ്യ അറ”യെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്, അതിന്റെ ചരിത്രപരമായ പശ്ചാത്തലം എന്താണ്, ജനവിശ്വാസങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നൊക്കെയുള്ള കാര്യങ്ങൾ ഏതൊരു ചരിത്രാന്വേഷണ താൽപര്യമുള്ളയാൾക്കും കൗതുകമുണർത്തുന്ന വിഷയങ്ങളാണ്.
