മണിപ്പൂരിൽ പ്രതിഷേധം; തെരുവിലിറങ്ങി നാഗാ, കുക്കി-സോ വിഭാഗങ്ങൾ

ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ അക്രമങ്ങളിൽ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് നാഗാ വംശജരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകൾ കാങ്‌ലാതോങ്‌ബിയിൽ വൻ പ്രതിഷേധം നടത്തി. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14 പേരെ വിട്ടയക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. മെയ് 13-ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയച്ചിരുന്നു. .

മണിപ്പൂരിൽ വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വനിതാ സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നാണ് ആരോപണം. സഭാനേതാക്കളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്നും കുക്കി-സോ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്നുമുള്ള ആവശ്യങ്ങൾ അവർ വീണ്ടും ഉന്നയിച്ചു. കുക്കി മേഖലകളിൽ 48 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *