മുംബൈ: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിന് മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്നും സ്വതന്ത്ര യുവജനപ്രസ്ഥാനം രൂപീകരിക്കുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ആത്യന്തിക അതിജീവകരാണ് പാറ്റകൾ. കടുത്ത അവഗണനകളിലും ജീവിതം കൈവിടാത്തത് അതുകൊണ്ടാണ്.
ഇത് തുടക്കം മാത്രം എന്ന് സി.ജെ.പി.വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കൾ ശബ്ദമുയർത്താൻ കാത്തുനിൽക്കുന്നു. എന്നാൽ സർക്കാരിന് ഈ ശബ്ദങ്ങളോട് അവജ്ഞത. സിജെപിക്ക് എതിരെ നടക്കുന്ന ശ്രമങ്ങൾ നിർഭാഗ്യകരം. സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ഒരു സ്വതന്ത്ര യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും സിജെപി വ്യക്തമാക്കി.മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ വിശ്വസിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സുതാര്യത എന്നിവക്ക് യുവാക്കൾക്ക് അർഹതയുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഈ വിഷയങ്ങൾ ക്രിയാത്മകമായി ഉന്നയിക്കും. യുവാക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
