തിരുവനന്തപുരം: ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെ പരാമർശങ്ങൾ ഇല്ല. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. അതേസമയം, നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം വീണ്ടും മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, മുഴുവൻ വായിക്കണമെന്ന് ഗവർണറും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു.
വന്ദേ മാതരത്തിൽ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
