കൊച്ചി: പ്രയാഗ്രാജിലെ കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിക്കുന്ന മധ്യപ്രദേശിലെ കേസിൽ ഭർത്താവ് ഫർമാൻ ഖാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന മുൻകൂർ ജാമ്യ ഹർജി ജൂൺ രണ്ടിന് പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന വാദം മധ്യപ്രദേശ് സർക്കാർ ഉന്നയിച്ചിരുന്നു. തുടർന്നാണ് മധ്യപ്രദേശിലേക്ക് പോയാൽ ആക്രമിക്കുമെന്ന ഭയമുണ്ടെന്നതടക്കമുള്ള വാദം ഉന്നയിച്ച് ഹർജി ഭേദഗതിചെയ്യാൻ നേരത്തെ അപേക്ഷ നൽകിയത് .
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പിതാവ് മധ്യപ്രദേശ് പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അവിടെ കേസ് രജിസ്റ്റർ ചെതത്. തുടർന്ന് ഫർമാൻ ഖാനും വൈറൽ താരമായ യുവതിയും കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ, പ്രണയത്തിലായെന്നും മാർച്ച് 11-ന് കേരളത്തിൽവെച്ച് വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.
