തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബോർഡ് പ്രസിഡൻറിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് പരിശോധിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ബോർഡ് പ്രസിഡൻറ് ഓഫീസിലേക്ക് പരിശോധന നടത്താനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തുന്നത്. ചില ഫയലുകൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി.
നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്‌റ് പി എസ് പ്രശാന്തിനെയും മെമ്പർ അജികുമാർ എന്നിവരെ പ്രതിചേർക്കാനുള്ള നീക്കമാണ് വിജിലൻസ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിന്റെ ഭാഗമായുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്.അതേസമയം, ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം വരുത്തിയ ശബരിമല നെയ്യ് ക്രമക്കേടിൽ ഗൗരവതരമായ അന്വേഷണം വേണം എന്നാണ് സർക്കാർ നിലപാട്. ക്രിമിനൽ കുറ്റങ്ങളും സംഭവിച്ചിട്ടുള്ള ഇടപാട് ആയതിനാൽ വിജിലൻസ് അന്വേഷണം മതിയാകില്ലെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തൽ. ഭക്തർ നെയ്യഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടന്നെന്നാണ് പ്രാഥമിക നിഗമനം.
