തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അവലോകനം യോഗത്തിൽ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഡൽഹിയിൽ തുടരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം കേരളത്തിലെ തിരിച്ചടി വിശദമായി വിലയിരുത്തും.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സെക്രട്ടറി പറയുമെന്നായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. എന്നാൽ അതിനെക്കുറിച്ച് പിന്നീട് പറയാമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ വിഷയം ചർച്ച ചെയ്യണോ എന്ന്, പോളിറ്റ് ബ്യൂറോ യോഗം ചേർന്ന ശേഷമാകും തീരുമാനിക്കുക. യോഗം ചേർന്ന ശേഷമാകും യോഗത്തിൻ്റെ അജണ്ട നിശ്ചയിക്കുകയെന്നും എം. എ ബേബി പറഞ്ഞു.
കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണോ എന്നതിൽ പോളിറ്റ് ബ്യൂറോ വ്യക്തത വരുത്തും. തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാൻ ഇന്നും നാളെയും നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗം അടക്കം തുടർച്ചയായ അഞ്ച് ദിവസമാണ് സിപിഐഎം നേതൃയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
