തിരുവനന്തപുരം: ജൂൺ മാസം വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് രണ്ട് മാസം മുമ്പേ സർക്കാർ ഉത്തരവിറക്കിയതിൽ വിമര്‍ശനം. ഏപ്രിൽ 28-നാണ് ജയതിലകിൻ്റെ പെൻഷനും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി.
ജൂൺ 30-നാണ് ചീഫ് സെക്രട്ടറി സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കാൻ രണ്ട് മാസത്തിലധികം സമയം ബാക്കിനിൽക്കെയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സാധാരണഗതിയിൽ ഉന്നത ഉദ്യോഗസ്ഥർ വിരമിക്കുന്നതിന് ഒരാഴ്ച മുമ്പോ അല്ലെങ്കിൽ മൂന്നോ നാലോ ദിവസം മുമ്പോ മാത്രമാണ് ഇത്തരം ഉത്തരവുകൾ പുറത്തിറക്കാറുള്ളത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ചുമതലയേൽക്കാനിരിക്കെ, തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവിറക്കിയത് എന്തിനാണെന്നാണ് ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നുവരുന്ന ചോദ്യം.
