‘അരാഷ്ട്രീയ മന്ത്രി’; മന്ത്രി കെ. എം ഷാജിക്കെതിരെ വിമര്‍ശനം

കണ്ണൂര്‍: മന്ത്രി കെ. എം ഷാജിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ്. കേരളം പോലൊരു സംസ്ഥാനത്തെ ഒരു അരാഷ്ട്രീയ മന്ത്രിയാണ് കെ. എം ഷാജിയെന്ന് സഞ്ജീവ് വിമർശിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ. ഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലെ കെ. എം ഷാജിയുടെ പ്രസംഗ ഭാഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഭാവി കളയുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിങ്ങള്‍ ചെയ്യരുത്, നേതാക്കന്മാരുടെ മക്കള്‍ ഭയങ്കര സേഫ് ആണ് എന്ന മന്ത്രി കെ. എം ഷാജിയുടെ പ്രസ്താവനയില്‍ മേലുള്ള ലീഗ് നിലപാട് അറിഞ്ഞാല്‍ കൊള്ളാമെന്ന് സഞ്ജീവ് പറഞ്ഞു. ലീഗിലെ നേതാക്കളുടെ അനുഭവത്തിലാണോ ഈ കമന്റെന്നും എംഎസ്എഫ്, യൂത്ത് ലീഗ്, വനിതാ ലീഗ് ഉള്‍പ്പടെ ഉള്ളവരുടെ നിലപാടും അറിയണമെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഒന്ന് വായ് തുറന്ന് നിലപാട് പറയണം, അല്ലെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനത്തില്‍ സമരം ചെയ്യുന്നവരായ പ്രവര്‍ത്തകരെ ഒറ്റുകൊടുക്കുന്നതിന് തുല്യമാകും. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സമരം ചെയ്യേണ്ടി വരും. അത് പല വിഷയങ്ങളിലുമാവാം. ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ സമരം ചെയ്താണ് നമ്മള്‍ തോല്‍പ്പിച്ചത്. പല രീതിയില്‍’, സഞ്ജീവ് പറഞ്ഞു.

ഗാന്ധിയും ഭഗത് സിംഗും എന്തിനേറെ വാരിയംകുന്നത്ത് ഹാജിയുമൊക്കെ ഭാവി മാത്രമല്ല, സ്വജീവനും നാടിനായി അര്‍പ്പിച്ചവരാണെന്നും ഇവരെ കുറിച്ച് കെ. എം ഷാജിയുടെ നിലപാട് എന്താണെന്നും സഞ്ജീവ് ചോദിച്ചു. സമരം നാടിന് വേണ്ടിയാണ്, തെറ്റിനെതിരെയുള്ള തിരുത്തലാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അരാഷ്ട്രീയ അഭിപ്രായങ്ങള്‍ സംഘപരിവാര്‍ അജണ്ടക്ക് വെള്ളവും വളവുമാവുന്നത് പോലെയാണെന്നും സഞ്ജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *