കോഴിക്കോട്: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ശ്രീകണ്ഠപുരം വളക്കൈയിലെ അർജുൻ (22) നാലുപേർക്ക് പുതുജീവനേകി. അർജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനംചെയ്തത്. ഹൃദയം കൊച്ചി ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിൽ മലപ്പുറം സ്വദേശിയായ നാല്പത്തെട്ടുകാരന് നൽകി. മൂന്നര മണിക്കൂറെടുത്ത് സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ഇവിടെ ഹൃദയം മാറ്റിവെച്ചത്. ഇവിടത്തെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. രോഗിയിൽ അർജുന്റെ ഹൃദയം മിടിച്ചുതുടങ്ങി. ഇൻറർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് സി.യുടെ മേൽനോട്ടത്തിലായിരുന്നു രോഗി. എയർ ആംബുലൻസിൽ തിങ്കളാഴ്ച രാവിലെ 10.45-നാണ് ഹൃദയം ഇവിടെയെത്തിച്ചത്.
എം.കെ.ഗണേശന്റെയും തങ്കമണിയുടെയും മകനായ അർജുൻ മേയ് 28-ന് പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. അർജുന്റെ ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കോടെ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 31-വൈകിട്ട് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് അവയവങ്ങൾ ദാനംചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
