തൃശൂര്‍: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് . കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മിണ്ടുന്നില്ല. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കോണ്‍ഗ്രസിന് രാഷ്ട്രീയ വിഷയമല്ല. എന്നാല്‍ ബിജെപി എല്ലാക്കാലത്തും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് അയോധ്യയെ ഉപയോഗിച്ചിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയരാന്‍ പോകുന്നതും അയോധ്യ കൊള്ളയില്‍ ആയിരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ് രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധിക്കും. 12 വര്‍ഷത്തിനിടെ ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താത്ത ആളാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
