അയോധ്യയിലെ കാണിക്കപ്പണം എണ്ണുന്നവര്‍ കൂട്ടത്തോടെ രാജിവെച്ചു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന 23 ജീവനക്കാര്‍ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വന്ന മാറ്റങ്ങള്‍ പണമെണ്ണല്‍ പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാക്കിയെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ഒന്നിച്ച് രാജിവെച്ചത്. വിവാദം ഉയര്‍ന്നതോടെ ഭക്തര്‍ 10, 20 രൂപ നോട്ടുകള്‍ കാണിക്കയായി നല്‍കുന്നത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായി വരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.

മുന്‍പ് 500 രൂപയുടെ 70 മുതല്‍ 80 വരെ കെട്ടുകളാണ് ഇവര്‍ ദിവസവും എണ്ണിയിരുന്നത്. ഇത് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറിയ നോട്ടുകള്‍ കൂടിയതോടെ 500 രൂപയുടെ 15 ബണ്ടിലുകള്‍ പോലും തികച്ച് എണ്ണാന്‍ ജീവനക്കാര്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. ജോലി സമയത്തില്‍ വരുത്തിയ മാറ്റവും ജീവനക്കാരുടെ രാജിക്ക് കാരണമായി.

മുന്‍പ് രണ്ട് ഷിഫ്റ്റുകളിലായാണ് പണമെണ്ണല്‍ നടന്നിരുന്നത്. ഓരോ ജീവനക്കാരനും ആറ് മണിക്കൂര്‍ വീതമായിരുന്നു ജോലി. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച് ഇത് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള ഒറ്റ ഷിഫ്റ്റാക്കി മാറ്റി. ശമ്പളത്തില്‍ യാതൊരു വര്‍ധനയും വരുത്താതെ ജോലി സമയം വര്‍ധിപ്പിച്ചതും ജീവനക്കാരെ കൂട്ടരാജിക്ക് പ്രേരിപ്പിച്ചു. എസ്ബിഐ നിയോഗിച്ച 13 ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ക്ഷേത്രത്തില്‍ കാണിക്ക എണ്ണാനായി അവശേഷിക്കുന്നത്.

സംഭാവനക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര വെള്ളിയാഴ്ച അയോധ്യയിലെത്തി. ജൂണ്‍ 7ന് മോഷണവിവാദം ഉടലെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ അയോധ്യാ സന്ദര്‍ശനമാണിത്. രാംലല്ല ദര്‍ശനത്തിന് ശേഷം അദ്ദേഹം ക്ഷേത്ര സമുച്ചയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *