അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണ സംഭാവന ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ അയോധ്യ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം തട്ടിപ്പ് വിവരം ട്രസ്റ്റ് നേരത്തെ അറിഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ ധനസമാഹരണത്തിൽ ക്രമക്കേട് നടന്ന വിവരം പുറംലോകമറിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിഞ്ഞിരുന്നതായാണ് പുതിയ വിവരങ്ങൾ. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ നിർദ്ദേശപ്രകാരം ജൂൺ 5-ന് തന്നെ പൊലീസ് പ്രതികളിലൊരാളായ അവിനാഷ് ശുക്ലയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരിശോധനയിൽ പണം കണ്ടെടുത്തെങ്കിലും ആ സമയത്ത് ട്രസ്റ്റ് ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. ജൂൺ 7-നാണ് ഈ വിവരം പൊതുജനമധ്യത്തിൽ എത്തിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അവിനാഷ് ശുക്ലയെ പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതും അയാളുടെ കൈവശം പണം അടങ്ങിയ കറുത്ത ബാഗ് ഉള്ളതും ദൃശ്യങ്ങളിൽ കാണാം. ക്ഷേത്രത്തിലെ പണം കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിലും ജീവനക്കാരുടെ പരിശോധനയിലും പോരായ്മകൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ.സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാണ്.
ഭക്തർക്ക് നേരെ വെടിയുതിർത്ത ചരിത്രമുള്ളവർ ഇപ്പോൾ അയോധ്യയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് തിരിച്ചടിച്ചു. വിവാദങ്ങൾക്കിടയിൽ ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. ജൂലൈ ഏഴിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.
