ന്യൂഡൽഹി: മണ്ഡലപുനർനിർണയ ബില്ലും ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പദ്ധതിയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ബിൽ 2029-ലെ പൊതുതിരഞ്ഞടുപ്പിനുമുൻപ് കൊണ്ടുവരാനാണ് നീക്കം. ഘട്ടംഘട്ടമായി കൊണ്ടുവരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഡി.എം.കെ. ഉൾപ്പെടെയുള്ള പാർട്ടികളുമായി ബി.ജെ.പി. നേതൃത്വം ചർച്ചയാരംഭിച്ചതായാണ് റിപ്പോർട്ട്.
വനിതാസംവരണ നിയമ ഭേദഗതിയുടെ ഭാഗമായി മണ്ഡല പുനർനിർണയത്തിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ എതിർപ്പിൽ ലോക്സഭയിൽ പരാജയപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം പ്രതിപക്ഷനിരയിലുണ്ടായ വിള്ളലുകൾ മുതലെടുത്ത് ബിൽ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രസർക്കാരും ബി.ജെ.പി.യും ശ്രമിക്കുന്നത്.
