ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരിക്ക്

രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിക്കും. മൂന്ന് ജവാന്മാരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നുഴഞ്ഞുകയറ്റങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലും അതിര്‍ത്തിയോടടുത്ത മേഖലകളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. ഇവ ചില സമയങ്ങളില്‍ മഴയില്‍ ഒഴുകി പോവുകയും ഇത്തരം അപകടങ്ങള്‍ക്ക് കാരണാകുകയും ചെയ്യുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞാഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. കമാല്‍കോട്ടിലേക്ക് സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം. മഹാരാഷ്ട്ര സ്വദേശികളായ വിക്രം ബാലകൃഷ്ണ, അര്‍ജുന്‍ ജാദവ് രവീന്ദ്ര എന്നിവരാണ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *