തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ഉഴമലയ്ക്കൽ ചാരും മൂട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ
