സിജെപി സമരം മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടി; ഡി. രാജ

എറണാകുളം: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ സിജെപി സമരം മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. സിജെപിയുടേത് വലിയൊരു വിജയമായിരുന്നുവെന്നും ,നമ്മള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാജ്യത്ത് ഇടതുപക്ഷ മൂവ്‌മെന്റുകള്‍ ശക്തിപ്പെടുത്തണമെന്നും ഡി. രാജ പറഞ്ഞു. പി.കെ വാസുദേവന്‍ നായരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കടന്നുപോകുന്നത് ദുര്‍ഘടകമായ സമയത്തിലൂടെയാണെന്നും വലതുപക്ഷ-വര്‍ഗീയ ശക്തികളെ നിസ്സാരമായി കാണാന്‍ പറ്റില്ലെന്നും ഡി. രാജ പറഞ്ഞു.

ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ സിപിഐ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും പദയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന് എന്താണ് വേണ്ടതെന്ന് ജനങ്ങളിലേക്ക് എത്തിക്കും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ മഹാറാലി സംഘടിപ്പിക്കുമെന്നും രാജ പറഞ്ഞു. രാജ്യത്തെ എങ്ങനെ രക്ഷിക്കാമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദിവസവും നടത്തുന്ന പ്രസ്താവനകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്നും എന്താണ് പിന്തുടരേണ്ടതെന്നും അദ്ദേഹമാണ് നിര്‍ദേശിക്കുന്നത്. പാഠപുസ്തകങ്ങളില്‍ എന്ത് വേണം, ക്ലാസുകളില്‍ എന്ത് പഠിപ്പിക്കണം എന്ന് പോലും മോഹന്‍ ഭാഗവത് തീരുമാനിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, അതിനാല്‍ പികെവി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതുപോലെ നമ്മളും ജനങ്ങളിലേക്ക് ചെല്ലേണ്ടതുണ്ടെന്നും ഡി. രാജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *