കുവൈത്ത് : കുവൈത്തിൽ താമസ നിയമലംഘകരുടെ എണ്ണത്തിൽ കുറവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് താമസ, പ്രവാസി ജനസംഖ്യാ കണക്കുകൾ പുറത്തുവിട്ടത്. റസിഡന്‍സി രേഖകളുടെ ക്രമീകരണ നടപടികൾ ഫലം കാണുന്നതിനിടെ, രാജ്യത്തെ വിദേശികളുടെ എണ്ണത്തിലും വർധനവ് തുടരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് താമസ നിയമലംഘകരുടെ എണ്ണം 80,800 ആയി കുറഞ്ഞതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ 2025ലെ ഇമിഗ്രേഷൻ റിപ്പോർട്ട്. 2025ൽ 11,700 പുതിയ താമസ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയെങ്കിലും ആകെ നിയമലംഘകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിയമലംഘകരുടെ രേഖകൾ ക്രമപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം, കുവൈത്തിലെ പ്രവാസി ജനസംഖ്യയിൽ വർധനവ് തുടരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 അവസാനത്തോടെ സാധുവായ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. ഇത് മുൻവർഷത്തേക്കാൾ 4.7 ശതമാനം കൂടുതലാണ്. റദ്ദാക്കിയ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 49,700ൽ നിന്ന് 47,200 ആയി കുറഞ്ഞു.
കുവൈത്തിലെ താമസ നിയമലംഘകരുടെ എണ്ണത്തിൽ കുറവ്
