മസ്കത്ത്: ബംഗ്ലാദേശ് വ്യോമയാന വിപണിയിൽ ചരിത്ര ചുവടുവെപ്പുമായി ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. 2026 സെപ്തംബർ മുതൽ മസ്‌കത്തിൽ നിന്ന് ബംഗ്ലാദേശിലെ സിൽഹെറ്റിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപിച്ചു. ഇതോടെ ധാക്ക, ചിറ്റഗോങ്, സിൽഹെറ്റ് തുടങ്ങി ബംഗ്ലാദേശിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഷെഡ്യൂൾഡ് സർവീസ് നടത്തുന്ന ആദ്യത്തെ വിദേശ വിമാനക്കമ്പനിയായി സലാം എയർ മാറും.
ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പുതിയ റൂട്ടിൽ ഉണ്ടാകുക. സലാലയിൽ നിന്നുള്ള യാത്രക്കാർക്ക് മസ്‌കത്ത് വഴി സിൽഹെറ്റിലേക്ക് കണക്റ്റിങ് സർവീസ് ഉപയോഗപ്പെടുത്താമെന്നത് ഒമാനിലെ പ്രവാസികൾക്കും സഞ്ചാരികൾക്കും വലിയ ആശ്വാസമാകും. സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 66.99 ഒമാനി റിയാൽ മുതലുള്ള പ്രാരംഭ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടിയിലധികം ജനസംഖ്യയുള്ള സിൽഹെറ്റ്, ബംഗ്ലാദേശിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ്.ഒമാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ സർവീസ് സഹായിക്കുമെന്ന് സലാം എയർ ചീഫ് കൊമേഴ്സ്യൽ ഓഫീസർ സ്റ്റീവൻ അലൻ പറഞ്ഞു. കുടുംബ സന്ദർശനം, ടൂറിസം, ബിസിനസ്സ്, തീർഥാടനം എന്നിവയ്ക്ക് ഈ റൂട്ട് വലിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിഭംഗിയും ചായത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സിൽഹെറ്റിലേക്കുള്ള ടിക്കറ്റുകൾ സലാം എയർ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുകൾ എന്നിവ വഴി ലഭ്യമാണ്.
