കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവെയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ലെന്നു’ മമത പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മമത ഉയർത്തിയത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷൻ ‘വൃത്തികെട്ട കളി’ കളിച്ചു. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തുവെന്നും കോടതിയിൽ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ എന്നിവിടങ്ങളിലെന്ന പോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാണ് മമതയുടെ ആരോപണം. ഏകദേശം 100 സീറ്റുകൾ തങ്ങളിൽ നിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തുവെന്നാണ് മമത ആരോപിക്കുന്നത്. തന്റെ ജീവിതത്തിൽ ഇത്രയും മോശമായ ഒരു തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നാണ് മമത പ്രതികരിച്ചത. ഒരു പോളിംഗ് സ്റ്റേഷനിൽ വെച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്നും വയറ്റിലും പുറത്തും മർദ്ദനമേറ്റെന്നും മമത വെളിപ്പെടുത്തി. ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും കൗണ്ടിംഗ് സ്റ്റേഷനിൽനിന്നു തന്നെ പുറത്തേക്ക് തള്ളിയതായും അവർ ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ എങ്ങനെ 80-90 ശതമാനം ചാർജ് അവശേഷിക്കുന്നുവെന്നും മമത ബാനർജി ചോദിച്ചു.
