ഭുബനേശ്വർ: ഒഡീഷയിൽ അംഗണവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. ഇതോടെ രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.
സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് പൂർണ്ണമായി ഒഴിവാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, പെൺകുട്ടികൾക്കും തുടർവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിക്ക് മുൻഗണന നൽകുന്നത്. നീറ്റ് (NEET) പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
“ഇത് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും പ്രയോജനം ചെയ്യും. ഒരുപക്ഷേ, വിദ്യാഭ്യാസ മേഖലയിൽ ഇത്തരമൊരു നടപടി രാജ്യത്തുടനീളം ആദ്യമായി ഒഡീഷയിൽ നടപ്പിലാക്കപ്പെടും”
ഈ തീരുമാനം സംസ്ഥാനത്തെ യുവാക്കളുടെ അടിത്തറ ശക്തിപ്പെടുത്തുകയും ദീർഘകാല വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ നാല് പുതിയ സർവകലാശാലകൾ വരുമെന്നും ഗ്രാമപ്രദേശങ്ങളിൽ 18 പുതിയ സർക്കാർ കോളേജുകൾ തുറന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ തലസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഗ്രീൻ പാസേജ് സ്കീം ഒഡീഷയിൽ മുൻപ് തന്നെ നിലവിലുണ്ട്. ഇതിലൂടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നു.
