ഡൽഹി: ജൂലൈ 30ന് ആരംഭിക്കുന്ന കൻവർ യാത്ര (കാവടി യാത്ര) പ്രമാണിച്ച് ഡൽഹിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ നിർദേശം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റേതാണ് നിർദേശം. കൻവർ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാനാണ് കോർപറേഷൻ്റെ നിർദേശം. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ലൈസൻസുള്ള ഔട്ട്ലെറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കോർപറേഷൻ അറിയിച്ചു. യാത്രയ്ക്ക് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെയാണ് കൻവർ യാത്ര നടക്കുന്നത്. ഇതുപ്രമാണിച്ച് 308 കൻവർ ക്യാമ്പുകൾ ഡൽഹിയിലുടനീളം പ്രവർത്തിക്കും. തീർത്ഥാടനത്തിന് മുന്നോടിയായി കൻവർ ക്യാമ്പ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുവെന്ന് മുഴുവൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർമാരും ഉറപ്പാക്കണമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചു. കൻവർ യാത്രാ റൂട്ടുകളിൽ അനധികൃത ഇറച്ചിക്കടകൾ ഉണ്ടാകാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കോർപറേഷൻ നിർദേശിച്ചു. ലൈസൻസ് മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.
കൻവർ ക്യാമ്പ് സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മുഴുവൻ സോണുകൾക്കും കോർപറേഷൻ്റെ നിർദേശമുണ്ട്. യാത്രയിലുടനീളം ശൂചീകരണ പ്രവർത്തനങ്ങൾ നടത്താനായി വിവിധ ഷിഫ്റ്റുകളിലായി മുഴുവൻ നേരവും ജീവനക്കാരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം കൻവർ യാത്രയോടനുബന്ധിച്ച് അയൽസംസ്ഥാനമായ ഉത്തർ പ്രദേശിൻ്റെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാനുള്ള നിർദേശം മുതൽ ഗതാഗത നിയന്ത്രണം വരെ ഇതിൽ ഉൾപ്പെടുന്നു. ശ്രാവണ മാസത്തിൽ ശിവപ്രീതിക്കായി നടത്തുന്ന ആചാരമാണ് കൻവർ യാത്ര. ശിവഭക്തർ ഗംഗാജലം ശേഖരിച്ച് ചുമലിലേറ്റി ശിവക്ഷേത്രങ്ങളിലേക്ക് കാൽനട യാത്ര നടത്തുന്നതാണ് ആചാരം.
