ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ദുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. രാജ്യത്ത് ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. യുക്രൈൻ സുരക്ഷാ സൈന്യം ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ബോട്ടുകളും നീക്കം ചെയ്തില്ലെന്നാരോപിച്ചാണ് നീക്കം. റഷ്യയിൽ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈന്‍റെ രഹസ്യാന്വേഷണ വിഭാഗവും ഭീകര സംഘടനകളും റഷ്യയിൽ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലഗ്രാം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയാറായില്ലെന്ന് ആരോപിച്ചാണ് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ് എസ് ബി പാവേൽ ദുറോവിനെതിരെ കുറ്റം ചുമത്തിയത്.

റഷ്യയ്ക്കുള്ളിൽ അട്ടിമറി, ഭീകരാക്രമണം, കൂട്ടക്കൊല, സൈബർ തട്ടിപ്പുകൾ എന്നിവ ഏകോപിപ്പിക്കാൻ തീവ്രവാദികളും യുക്രൈന്‍റെ സ്പെഷ്യൽ സർവീസുകളും ഉപയോഗിക്കുന്ന ചാനലുകളും ചാറ്റുകളും നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്നാണ് എഫ് എസ് ബി പ്രധാനമായും ആരോപിക്കുന്നത്. ആരോപണത്തോട് പാവേൽ ദുറോവോ ടെലഗ്രാമോ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ടെലഗ്രാമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പവൽ ദുറോവ് നടുവിരൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെക്കുകയുണ്ടായി.

ടെലഗ്രാമിന് പുറമെ വാട്സാപ്പ് അടക്കമുള്ള മറ്റ് മെസ്സേജിംഗ് ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കാൻ റഷ്യ നീക്കം നടത്തുന്നുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്ത മാക്സ് എന്ന സേവനത്തെ റഷ്യ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.റഷ്യയിൽ ജനിച്ചെങ്കിലും നിലവിൽ ഫ്രഞ്ച് പൗരത്വമുള്ള പാവേൽ ദുറോവ് 2013-ലാണ് ടെലഗ്രാം സ്ഥാപിച്ചത്. റഷ്യൻ അന്വേഷണത്തിന് പുറമെ, പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിലും നിയമപാലകരുടെ ആവശ്യങ്ങളോട് സഹകരിക്കുന്നതിലും ടെലഗ്രാം പരാജയപ്പെട്ടു എന്നാരോപിച്ച് ഫ്രഞ്ച് അധികാരികളുടെ നിയമപരമായ അന്വേഷണവും ദുറോവ് നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *