ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് ടി20 മത്സരത്തിൽ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വൈഭവ് ഇടം പിടിച്ചില്ല. ബെൽഫാസ്റ്റിൽ അയര്‍ലന്‍ഡിനെതിരെ ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്. ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു.
നിലവിൽ വനിതാ താരങ്ങളില്‍ ഷഫാലി വർമ്മയും (15 വയസ്സും 239 ദിവസവും), പുരുഷ താരങ്ങളില്‍ സച്ചിൻ ടെൻഡുക്കൽക്കറുമാണ് (16 വയസ്സും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍. ടോസ് സമയത്ത് വൈഭവിന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് നിർഭാഗ്യവശാൽ വൈഭവ് ഇന്ന് കളിക്കുന്നില്ലെന്നായിരുന്നു. അവൻ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ഇതിനകം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ചില മികച്ച കളിക്കാർ നമുക്കൊപ്പമുണ്ട്. ഞങ്ങൾ അവർക്ക് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ അതിശക്തമായ ടോപ്പ് ഓർഡറാണ് വൈഭവിന് ആദ്യ മത്സരത്തിൽ തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർ ടീമിലുള്ളപ്പോൾ അവരിൽ ഒരാളെ മാറ്റിനിർത്തി വൈഭവിനെ ഉൾപ്പെടുത്തുക എന്നത് വലിയൊരു റിസ്ക് ആണെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍.ആദ്യ മത്സരത്തിൽ വൈഭവിന്റെ അരങ്ങേറ്റം കാണാനിരുന്ന ആരാധകര്‍ നിരാശരായെങ്കിലും ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലെങ്കിലും വൈഭവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
