സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സിബിഐ, അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി. ഡിഐജി പങ്കജ് സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു 41കാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. മെയ് ആറിന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യം​ഗ്രാമിൽവെച്ച് രാത്രി 10:30നായിരുന്നു കൊലപാതകം. ബൈക്കുകളിൽ എത്തിയ അക്രമി സംഘം നടുറോഡിൽവെച്ച് ചന്ദ്രനാഥ് രഥ് സഞ്ചരിച്ച കാർ തടഞ്ഞ്, മുൻസീറ്റിലിരുന്ന അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. 10 റൗണ്ടോളം വെടിയുതിർത്ത കൊലയാളികൾ ഉടൻതന്നെ കടന്നുകളഞ്ഞു. ചന്ദ്രനാഥ് രഥിന് തൽക്ഷണം ജീവൻ നഷ്ടപ്പെട്ടപ്പോൾ ഡ്രൈവ‍ർ ബുദ്ധദേബ് ബേരയ്ക്കും ​ഗുരുതര പരിക്കേറ്റു. ഇയാളുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു.

സംഭവത്തിൽ ദൃക്സാക്ഷിയുടെ മൊഴി നിർണായകമാണ്. ദൊഹാരിയ ജങ്ഷനിൽവെച്ച് ചന്ദ്രനാഥ് സഞ്ചരിച്ച കാർ തടഞ്ഞ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് മൊഴി. തിങ്കളാഴ്ച പുലർച്ചെ ബംഗാൾ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്ന് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ബിഹാറിൽനിന്ന് മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ എന്നിവരെയും ഉത്ത‍‍ർ പ്രദേശിൽനിന്ന് രാജ് സിങ്ങിനെയുമാണ് പിടികൂടിയത്. ഇതിൽ രാജ് സിങ് ആണ് കൊലയിൽ ഉൾപ്പെട്ട ഷാർപ്പ് ഷൂട്ടറെന്നാണ് കരുതുന്നത്. ചോദ്യംചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊൽക്കത്തയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *