യുഎഇയിലേക്ക് ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാൻ

ദുബായ്: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ ലക്ഷ്യസ്ഥാനത്തേക്കു കടത്തിവിടാൻ യു.എസ്. ഇടപെടൽ തുടങ്ങിയതോടെ വെടിനിർത്തലിന്റെ ഭാവി അപകടത്തിൽ. യു.എസിന്റെ ഇടപെടലിനു പിന്നാലെ, ഇറാനിൽനിന്ന് യു.എ.ഇ.യിലെ ഫുജൈറ എണ്ണവ്യവസായമേഖലയിലേക്ക് ഡ്രോണുകളും നാല് ക്രൂസ് മിസൈലുകളുമെത്തി. ഡ്രോണേറ്റ് ഇവിടെ തീപ്പിടിത്തമുണ്ടായി. മിസൈലുകളെല്ലാം നിർവീര്യമാക്കിയെന്ന് യു.എ.ഇ. പ്രതിരോധമന്ത്രാലയം പറഞ്ഞു. ഈ സംഭവത്തിനുമുൻപ്‌ തങ്ങളുടെ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ എണ്ണക്കപ്പലിനുനേരേ ഇറാൻ ആക്രമണം നടത്തിയെന്ന് യു.എ.ഇ. ആരോപിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇതെന്നും വ്യക്തമാക്കി.

ഗൾഫിൽ കുടുങ്ങിയ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടാനായി ‘പ്രോജക്ട് ഫ്രീഡം’ എന്നപേരിലാണ് യു.എസ്. സെൻട്രൽ കമാൻഡ് നടപടിതുടങ്ങിയത്. യു.എസ്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ ഇറാൻ ഉപരോധം മറികടക്കാനായി ഗൾഫിൽ കടന്നെന്ന് സെന്റ്കോം അവകാശപ്പെട്ടു. യു.എസിന്റെ രണ്ട് ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയെന്നും പറഞ്ഞു. എന്നാൽ, തങ്ങളുടെ ജസ്‌ക് തുറമുഖത്തിനടുത്തുവെച്ച് യദ്ധക്കപ്പലിനെ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഇക്കാര്യം യു.എസ്. നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *