തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതിനു കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാം തീയതി മുതൽ വിതരണം ചെയ്യുമെന്നും മുടങ്ങാതെ പെൻഷൻ നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ 3000 രൂപയാക്കുമെന്ന എൽഡിഎഫിന്റെ വാഗ്ദാനം പോലെയായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ല. അനർഹരായ ചില ആളുകളും പദ്ധതിയിൽ ഉണ്ട്. അർഹരെ ഉൾക്കൊള്ളാനും അനർഹരെ ഒഴിവാക്കാനുമായി ഒരു സംവിധാനം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
