ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി. തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡി.സി.പിമാർക്കും എഫ്.ആർ.ആർ.ഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്.
ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, ഏൺഡ് ലീവ് ഉൾപ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകൾ മാത്രമേ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്റെ വിശദമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പരിഗണിക്കുകയുള്ളൂ. കൂടാതെ, പൊലീസ് കമ്മീഷണറുടെ മുൻകൂർ അനുമതിയില്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിശീലന പരിപാടികളിലോ കോഴ്‌സുകളിലോ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്‌കാരം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡൽഹി പൊലീസിന്റെ നടപടി.
