കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബ്ബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

ചെന്നൈ: തമിഴ്നാട്ടിലെ കൂടം കുളം ആണവനിലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന് ഡാർക്ക് വെബ്ബിൽ എത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL). ചോർന്ന രേഖകൾ ആണവ റിയാക്ടറുകളുടെ പ്രധാന സുരക്ഷാ സംവിധാനങ്ങളുമായോ ആണവ സുരക്ഷയുമായോ ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കി.

കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും യൂണിറ്റുകളുടെ ചില അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങളിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പങ്കാളിയായിരുന്നു.

റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണമനുസരിച്ച്, മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട ഡാറ്റ സർവീസസ് ഹോസ്റ്റ് ചെയ്ത സെർവറിലാണ് സൈബർ ആക്രമണം ഉണ്ടായത്. സെർവറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയ ഉടൻ തന്നെ അവ തടഞ്ഞതായി കമ്പനി അറിയിച്ചു. ഡാറ്റയുടെ ഭാഗിക ചോർച്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചെങ്കിലും ഏത് രേഖകളാണ് പുറത്തുപോയതെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല.

എന്നാൽ ഡാർക്ക് വെബ്ബിൽ ലഭ്യമായ 2016നും 2025നും ഇടയിലുള്ള രേഖകളിൽ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും റെക്കോർഡുകൾ, ഉപകരണങ്ങളുടെ അവലോകനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം.

അതേസമയം, ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ട രേഖകൾ പ്ലാന്റിന്റെ പൊതുസേവന സൗകര്യങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് വിവരങ്ങൾ മാത്രമാണെന്നും ആണവ സുരക്ഷാ സംവിധാനങ്ങൾ, റിയാക്ടർ നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എൻപിസിഐഎൽ അറിയിച്ചു.

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കൂടംകുളം ആണവനിലയം ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമാണ്. ഇതിന്റെ 1, 2 യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 3, 4, 5, 6 യൂണിറ്റുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *