ഡൽഹി: പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രത ഉണ്ട്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്ന ആകാംഷയിലാണ് മുന്നണികൾ.
പശ്ചിമ ബംഗാളിൽ ഭയമില്ലാതെ വോട്ടെടുപ്പിനെത്തണം എന്ന അഭ്യർത്ഥനയുമായി ബിജെപി രംഗത്തെത്തി. 2 .34 ലക്ഷം കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി. സുരക്ഷക്കായി കൊൽക്കത്തയിൽ മാത്രം 27000 കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. രാത്രി വൈകി പലയിടത്തും കേന്ദ്ര സേനയുടെ ഫ്ളാഗ് മാർച്ച് നടന്നു. എസ്ഐആറിൽ അപ്പീൽ നല്കിയവരിൽ 1468 പേരെ അപ്പീൽ ട്രൈബ്യൂണലുകൾ വോട്ടർ പട്ടികയിൽ ചേർത്തു.
