ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ​രോ​ഗം മൂലം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് രോഗം ബാധിച്ചവരിൽ 91 ശതമാനവും.

അതേസമയം മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നിരക്കിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തി. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാം, ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വാക്സിനേഷൻ നയത്തിലുണ്ടായ വീഴ്ചകളും ഭരണപരമായ പരാജയങ്ങളുമാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷൻ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള യൂനുസ് സർക്കാരിന്റെ നീക്കം “നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന്” ഹർജിയിൽ പറയുന്നു. മുഹമ്മദ് യൂനുസിനെ കൂടാതെ ആസിഫ് നസ്രുൾ, സയ്യിദ റിസ്വാന ഹസൻ, നൂർജഹാൻ ബീഗം തുടങ്ങിയ മുൻ ഉപദേഷ്ടാക്കൾക്കെതിരെയും അന്വേഷണവും യാത്രാവിലക്കും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും നിലവിലെ പ്രതിരോധ നടപടികൾ വ്യക്തമാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *