ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളെ കൂടാതെ ബസ് ഡ്രൈവറും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിൻ, സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള ലെവൽ ക്രോസിങ്ങിൽ വെച്ച് സ്കൂൾ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൂർണ്ണമായും തകർന്ന് റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡിൽ തലകീഴായി മറിഞ്ഞ അവസ്ഥയിലാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടസമയത്ത് ലെവൽ ക്രോസിങ്ങിലെ സുരക്ഷാ ബാരിയറുകൾ താഴ്ന്ന നിലയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ദുരന്തത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്റിൻ ദുഖം രേഖപ്പെടുത്തി. ബുഗൻഹൗട്ടിൽ സംഭവിച്ച ദാരുണമായ അപകടത്തെക്കുറിച്ച് വലിയ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം തന്റെ സാമൂഹ്യമാധ്യമത്തിലെ കുറിപ്പിലൂടെ പ്രതികരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊസിക്യൂട്ടർമാരും ഫോറൻസിക്, ഗതാഗത വിദഗ്ധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
