ഡൽഹി : നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം.
ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുന:പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. പരിഭാഷപ്പെടുത്തുന്നവരെ അടക്കം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി.
