ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ടീം വലിയ തോൽവി ഏറ്റുവാങ്ങിയെങ്കിലും, വ്യക്തിഗത പ്രകടനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ പുറത്താകാതെ 80 റൺസ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഉയർന്ന സ്‌കോർ എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമാണ് ശ്രേയസ് എത്തിയത്. 2021ൽ അഹമ്മദാബാദിൽ കോലി ഇതേ സ്‌കോർ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായടി20 പരമ്പരയിൽ ഒന്നിലധികം അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടവും ഇതോടെ ശ്രേയസിന്റെ പേരിലായി. ടീമിലെ മറ്റ് താരങ്ങൾ പതറിയപ്പോഴും, അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും ഉൾപ്പെടെയുള്ള തകർപ്പൻ ഇന്നിംഗ്‌സിലൂടെ ശ്രേയസ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ടോപ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ വലിയ ഉത്തരവാദിത്തത്തോടെയാണ് ശ്രേയസ് ബാറ്റ് വീശിയത്. ശിവം ദുബെയുമായി (22 റൺസ്) ചേർന്ന് 53 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് പടുത്തുയർത്താനും നായകന് സാധിച്ചു. 18-ാം ഓവറിൽ സ്പിന്നർ ആദിൽ റഷീദിനെതിരെ 20 റൺസ് അടിച്ചുകൂട്ടിയ പ്രകടനം ശ്രദ്ധേയമായി.
ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് നേട്ടവുമായി ശ്രേയസ് അയ്യർ
