ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ മുൻ അസിസ്റ്റൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്രയിൽ എആർടിഒ ആയി ജോലി നോക്കിയിരുന്ന ലളിത് കുമാറിൻറെ ലഖ്‌നൗവിലുള്ള വസതിയിലാണ് വിജിലൻസ് സംഘം അതീവ നാടകീയമായ റെയ്ഡ് നടത്തിയത്. പരിശോധനയിൽ 1.62 കോടി രൂപയുടെ കറൻസി നോട്ടുകളും 13 കിലോഗ്രാം സ്വർണ്ണവും 9 കിലോഗ്രാം വെള്ളിയും വിപണിയിൽ കോടികൾ വിലമതിക്കുന്ന രേഖകളും പിടിച്ചെടുത്തു. ലളിത് കുമാർ തൻറെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻതോതിൽ നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക കോടതിയിൽ നിന്നും സെർച്ച് വാറണ്ട് വാങ്ങിയാണ് ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഇയാളുടെ ആഡംബര വസതിയിൽ രണ്ട് ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്.
മുൻ അസിസ്റ്റൻറ് ആർടിഒയുടെ വീട്ടിലെ രഹസ്യഅറ കണ്ട് ഞെട്ടി വിജിലൻസ്
