തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ് വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തിരുവനന്തപുരത്തെ കോച്ചായിരുന്നു മനു. 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ കുട്ടി കോച്ചിങ്ങിനെത്തിയത്. പരിശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തു നൽകാൻ പ്രതി പലതവണ നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പ്രതി പിന്നീട് ശരിയായ കോച്ചിംഗ് നൽകാതെയായി. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഭയം കാരണം കുട്ടി പീഡന വിവരം പുറത്തുപറഞ്ഞില്ല.പിന്നാലെ 2021-ൽ പെൺകുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് മാറുകകയായിരുന്നു. പരാതിക്കാരിക്ക് പുറമെ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് മറ്റ് കുട്ടികളും ഇവിടെ നിന്നും മാറി വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിനായി പോയിരുന്നു.
2024-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടപ്പോൾ ഭയന്ന് ബഹളം വെച്ച പെൺകുട്ടിയുടെ പരാതിയിലാണ് പീഡനവിവരം പുറത്തായത്. ഒരു കുട്ടി പരാതി നൽകിയതോടെ ധൈര്യം സംഭരിച്ച് മറ്റ് കുട്ടികളും കേസ് നൽകാൻ മുന്നോട്ടുവരികയായിരുന്നു.
