തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎംശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. വകുപ്പുതല രേഖകള്‍ പഠിച്ച ശേഷമാണ് മന്ത്രിമാരായി എന്‍. ഷംസുദ്ദീന്‍, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരടങ്ങിയ സമിതിയുടെ വിലയിരുത്തല്‍. സിലബസ്, സ്‌കൂള്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ രേഖകള്‍ പഠിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും. യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഉപസമിതിയുടെ യോഗം ചേര്‍ന്നിരുന്നു. സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു ചേര്‍ന്നത്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പദ്ധതി നടപ്പിലാക്കാനാകുമോ എന്നാണ് പരിശോധിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുള്ളതുകൊണ്ട് നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം.
