ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദം നൽകണമെന്ന് ജെഡിയു എംഎൽഎ പങ്കജ് മിശ്ര. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായി 20 വർഷവും അനുഭവസമ്പത്തുള്ള നേതാവാണ് നിതീഷ് കുമാർ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കിയാൽ ബിഹാറിലെ ജനങ്ങൾ സന്തോഷിക്കും. സോഷ്യലിസ്റ്റ് നേതാക്കളിൽ അവശേഷിക്കുന്ന ഏറ്റവും വലിയ നേതാവാണ് നിതീഷ് കുമാറെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനെന്ന സൂചനങ്ങൾക്കിടെയാണ് ജെഡിയു സമ്മർദ്ദം ശക്തമാക്കുന്നത്. നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടിരുന്നു. ആർജെഡി നേതാവ് മുകേഷ് റോഷനാണ് നിതീഷിന് വേണ്ടി രംഗത്തെത്തിയത്. നിതീഷ് കുമാറിന് കേന്ദ്ര സർക്കാരിൽ കാര്യമായ ഉത്തരവാദിത്തങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷി, റെയിൽവേ തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകി അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാർ ഇപ്പോൾ രാജ്യസഭാംഗമാണ്. നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
