തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. മെയ് 12 വരെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ, തെക്കൻ കേരളത്തിലാണ് മഴ ശക്തമാകാൻ സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടെ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്നലെ രാത്രി വൈകിയും പല ജില്ലകളിലും മഴ ലഭിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
